Contact Form

 

സംസ്ഥാന സ്കൂള്‍ കലോത്സവം : അപൂര്‍വ പ്രദര്‍ശനകേന്ദ്രം ഒരുങ്ങുന്നു..

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്കരികില്‍ ഒരുക്കുന്നത് അപൂര്‍വ പ്രദര്‍ശനകേന്ദ്രം. 10,000 ചതുരശ്ര അടിവലിപ്പത്തില്‍ തയ്യാറാക്കുന്ന പന്തലില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി, കൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളും ശില്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും മറ്റുമാണ് പ്രദര്‍ശിപ്പിക്കുക. മനോരമ, മാതൃഭൂമി തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും അവരുടെ ചരിത്ര ശേഖരത്തിലുള്ള അപൂർവ്വ ചിത്രങ്ങൾ എക്സിബിഷനില്‍ പ്രദർശിപ്പിക്കും. പോലീസ്, എക്സൈസ് എന്നീ വകുപ്പുകൾക്ക് പ്രത്യേക സ്റ്റാളുകളുണ്ടാകും. വിദ്യാര്‍ഥിനികള്‍ക്ക് സ്വയപ്രതിരോ ധനവും ആയോധനകലയും അഭ്യസിപ്പിക്കുന്നതിന് വനിതാ പൊലീസിന്റെ പ്രത്യേക ടീം പ്രദർശന പന്തലിലുണ്ടാവും. കൃഷിവകുപ്പിന്റെ പച്ചക്കറിത്തോട്ടവും, കേരളത്തിന്റെ കൃഷി പ്രത്യേകതകളും മറ്റു നേട്ടങ്ങളുടെ പ്രദര്‍ശനവുമാണ് എക്സിബിഷനിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രദശനത്തിനൊപ്പം ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഉപന്യാസരചനാ മത്സരവും ഉണ്ടാവും. താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ഈ രണ്ടു മത്സരത്തിലും പങ്കെടുക്കാം . 25 കുട്ടികളെ പങ്കെടുപ്പിച്ചുള്ള കാര്‍ഷിക ക്വിസും , ബഹു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. വി.എസ്.സുനില്‍കുമാറുമായുള്ള കുട്ടികളുടെ സംവാദവും പ്രദർശനത്തിന്റെ മുഖ്യ ആകർഷണമാണ്. സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തെരഞ്ഞെടുത്ത മികച്ച കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും ചിത്രങ്ങളും ഉൽപ്പന്നങ്ങളും പ്രദര്‍ശനത്തില്‍ കാണാനാകും. പത്തോളം സ്റ്റാളുകളാണ് കുട്ടികൾക്കു മാത്രമായി ഒരുക്കിയിരിക്കുന്നത്. കുട്ടിയുൾപ്പന്നങ്ങളുടെ വിപണനമേളയുമുണ്ടാകും. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം, അസാപ്, അറബിക് പ്രദർശനം, ശുചിത്വ കേരളം, ഹരിതകേരളം, സാഹിത്യ അക്കാദമി , ലളിതകലാ അക്കാദമി, ബാംബൂ കോർപറേഷൻ, തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രദര്ശന ശാലക്കു പുറമെ ലളിതകലാ അക്കാദമി ഒരുക്കുന്ന പീപ്പിൾസ് വാൾ പ്രദർശന നഗരിക്ക് ചുറ്റും ഉണ്ടാവും . 100 മീറ്റർ നീളത്തിൽ മുൻ കലോത്സവങ്ങളുടെയും, വിദ്യാഭ്യാസ സാംസ്‌കാരിക ഉന്നമനത്തിനുതകുന്ന തെരഞ്ഞെടുത്ത അപൂര്‍വ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള കുട്ടികളുടെ കുറിപ്പുകളും വരച്ചതും ക്യാമറയില്‍ പകര്‍ത്തിയതുമായ ചിത്രങ്ങളും തുണിയില്‍ അച്ചടിച്ച് പ്രദര്‍ശനത്തിനുവയ്ക്കും. ഇത്തരം ചിത്രങ്ങളുടെ പ്രദര്ശനം ഡിജിറ്റലാക്കി www.kalamelathrissur2017.in എന്ന വെബ്സൈറ്റി ലൂടെയും പ്രദർശിപ്പിക്കും. സൈറ്റിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. സൈറ്റിൽ പെട്ടെന്ന് പ്രവേശിക്കാൻ ക്യു.ആര്‍ കോഡും തയ്യാറാക്കി കലോത്സവനഗരിയിൽ എല്ലായിടത്തും പ്രദർശിപ്പിക്കും. പ്രദർശനത്തിന്റെ ലൈവും ഇടകിടക്കെ സൈറ്റിലുണ്ടാവും . ജില്ലയിലെ സ്കൂളുകളിലേക്ക് ഒന്നരലക്ഷം സമ്മാന കൂപ്പണുകള്‍ അച്ചടിച്ചു നല്‍കും. ഈ കൂപ്പണുകളുമായി കലോത്സവപ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും. ദിവസവും മൂന്ന് നറുക്കെടുപ്പുണ്ടാകും. മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ സമ്മാനമായി നല്‍കും. പരമാവധി ഫ്ളക്സും പ്ളാസ്റ്റിക്കും ഒഴിവാക്കി പ്രകൃതി സൗഹർദമായാണ് പ്രദര്‍ശനം ഒരുക്കുന്നത് . പ്രദര്‍ശിപ്പിക്കാനുള്ള അപൂര്‍വങ്ങളായ ചിത്രങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സംഘാടകര്‍ക്ക് അയച്ചുനല്‍കാം. ചിത്രങ്ങള്‍ www.kalamelathrissur2017.in എന്ന വെബ്‌സൈറ്റിലേക്ക് അപലോഡ് ചെയ്യണമെന്നു പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കാട്ടൂർ പോംപൈ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്‌സ് അദ്ധ്യാപകൻ സൈമണ്‍ ജോസ് മാഷാണ് പ്രദര്ശനത്തിന് ചുക്കാൻ പിടിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് മാഷെ വിളിക്കുക ഫോണ്‍: 9447828803.

0   comments

copyright © State School Kalolsavam Thrissur 2018 Template by : Urang-kurai